Tuesday, February 18, 2014

ബോബ് മാർലി എന്ത് കൊണ്ട് കേരളത്തിൽ കഞ്ചാവിന്റെ ബ്രാൻഡ്‌ അംബാസിഡർ ആകുന്നു.



തുഷാർ നിർമൽ സാരഥി 

ആഗോളികരണത്തിന്റെ കാലത്ത് ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ നാവുകളായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ പുതുമയുള്ള കാര്യമല്ല.'വികസനം', 'ഭീകരത', 'രാജ്യസ്നേഹം' എന്നിവയെ ചുറ്റിപറ്റി നടക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നാം കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. മുസ്ലിങ്ങളും,ദളിതരും.ആദിവാസികളും,പരിസ്ഥിതി പ്രവർത്തകരും,മനുഷ്യാവകാശ പ്രവർത്തകരും,വിമത രാഷ്ട്രീയ പ്രസ്ഥാനങ്ങളും വികസന വിരുദ്ധരും,തീവ്രവാദികളും,ഭീകരരും,രാജ്യദ്രോഹികളുമായി ചിത്രീകരിക്കപ്പെടുന്ന തരത്തിലുള്ള ഏകപക്ഷീയമായ ഭരണകൂട വാർത്തകളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നത് ഇന്ന് കൂടുതൽ കൂടുതൽ തിരിച്ചറിയപ്പെടുന്നുണ്ട്.ഈയടുത്ത് കേരളത്തിലെ രണ്ട് പ്രധാന പത്രങ്ങൾ ഇത്തരത്തിൽ ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരാവുന്ന കാഴ്ച നാം കണ്ടു.ഇത്തവണ പക്ഷെ വാർത്തകളുടെ പിന്നിലെ പ്രത്യയശാസ്ത്ര താല്പ്പര്യം പെട്ടെന്ന് തിരിച്ചറിയപ്പെടാനോ പരസ്യമായി ചർച്ചക്കെടുക്കാനോ കഴിയാത്ത ഒരു വിഷയത്തിലായിരുന്നു.

     വിഷയം നഗരങ്ങളിലെ ചെറുപ്പക്കാർക്കിടയിൽ പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ കൂടി വരുന്ന കഞ്ചാവിന്റെ ഉപയോഗമാണ്.തീർത്തും അരാഷ്ട്രീയമായി ഇത്തരം പ്രശ്നങ്ങളെ നോക്കികാണുന്ന മധ്യ വർഗ്ഗ സദാചാര ബോധത്തിന് ശക്തമായ സാന്നിധ്യമുള്ള ഒരു സമൂഹത്തിലാണ് ഇത്തരം ഒരു വാർത്ത നട്ടു പിടിപ്പിക്കുന്നത്. മാതൃഭൂമി,മലയാള മനോരമ പത്രങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഏതാണ്ട് ഒരേ തരത്തിലുള്ള വാർത്തകൾ വന്നത്.വിശ്വപ്രസിദ്ധനായ സംഗീതഞ്ജൻ 'ബോബ് മാർലി' കേരളത്തിൽ കഞ്ചാവിന്റെ ബ്രാൻഡ് അംബാസിഡർ ആണെന്ന് രണ്ടു പത്രങ്ങളും ഒരേ പോലെ റിപ്പോർട്ട് ചെയ്തു.രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി രണ്ടു വ്യത്യസ്ത പത്രങ്ങളിൽ ബോബ് മർലിയെ കഞ്ചാവിന്റെ ബ്രാൻഡ് അംബാസിഡറായി ലേബൽ ചെയ്യുമ്പോൾ വാർത്തയുടെ ഉറവിടം ഒന്ന് തന്നെയാണെന്ന് മനസിലാക്കാം.ബോബ് മാർലി വ്യാപകമായി തന്റെ സംഗീത മേളകളിൽ ഉപയോഗിച്ചിരുന്ന ജമൈക്കാൻ പതാകയിലെ നിറങ്ങളായ പച്ച,മഞ്ഞ,ചുവപ്പ് എന്നിവ അതേ ക്രമത്തിൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങൾ,മാലകൾ,ബാൻഡുകൾ,സ്റ്റിക്കറുകൾ,ബോബ് മാർലിയുടെ പടമുള്ള ലോക്കറ്റ്,സ്റ്റിക്കറുകൾ,വസ്ത്രങ്ങൾ എന്നിവയെല്ലാം കഞ്ചാവിന്റെ ഉപയോഗത്തിനുള്ള സൂചനകളാണെന്ന് വാർത്തകൾ ഒരേ സ്വരത്തിൽ ആരോപിക്കുന്നു.ഇത്തരം വസ്തുകൾ ഉപയോഗിക്കുന്ന ആളുകളും,വിൽക്കുന്ന കടകളും ഇനി മുതൽ പോലീസ് നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് 2014 ഫെബ്രുവരി 13 ലെ മെട്രോ മനോരമ പറയുന്നു.

     ഈ വാർത്തകളുടെ ഉറവിടം പോലീസ് ആണെന്ന് വാർത്തകളിൽ നിന്ന് തന്നെ വ്യക്തമാണ്.വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം തടയേണ്ടതല്ലെ? മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യേണ്ടെന്നാണോ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ഈ വാർത്തകൾക്കെതിരെ പ്രതികരിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു വരാം.തീർച്ചയായും മയക്കുമരുന്ന് മാഫിയ അമർച്ച ചെയ്യപ്പെടണം.വിദ്യാർത്ഥികൾ മാത്രമല്ല ഏതൊരാളും ലഹരിക്ക്‌ അടിമപ്പെടുന്നത് ഇല്ലാതാവണം.പക്ഷെ അതിനു സഹായകമായ ഒരു നയം നമ്മുടെ സർക്കാരിനുണ്ടോ?ലഹരി ഉപയോഗത്തെ ക്രിമിനൽവൽക്കരിക്കുന്നതിലൂടെ ലഹരി മുക്തമായ ഒരു സമൂഹത്തെ ഉണ്ടാക്കാൻ കഴിയുമോ?ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് അനാരോഗ്യകരമായ ലഹരി ഉപയോഗത്തിലേക്ക് ആളുകൾ ആകൃഷ്ടരാകുന്നത്? കേരളാ പോലീസിന്റെ കഞ്ചാവിനെതിരെയുള്ള യുദ്ധാഹ്വാനത്തെയും ബോബ് മർലിയെ ബ്രാൻഡ് ചെയ്യുന്ന മാധ്യമ വാർത്തകളെയും ഈ ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ വേണം മനസിലാക്കാൻ.



     ലഹരി മരുന്നുകൾക്കെതിരായ നടപടികൾ ശക്തമായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുന്ന ഒരു ആഗോള പശ്ചാത്തലത്തിലാണ് നാം ജീവിക്കുന്നത്.1971 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ആയ റിച്ചാർഡ് നിക്സണ്‍ ആണ് ഔദ്യോഗികമായി ലഹരിമരുന്നുകൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്.അമേരിക്കയിൽ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായ ലഹരിമരുന്നുപയോഗം തടയാനാണ് ഈ യുദ്ധം എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മയക്കുമരുന്ന് പൊതുസമൂഹത്തിന്റെ ഒന്നാമത്തെ ശത്രു എന്നാണു നിക്സണ്‍ വിശേഷിപ്പിച്ചത്.തുടർന്ന് മയക്കുമരുന്നിനെതിരെ പ്രചണ്ടമായ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.നിക്സണ്‍ മയക്കുമരുന്നിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്ന സമയത്ത് മയക്കുമരുന്ന് സമൂഹത്തിന്റെ ഒന്നാമത്തെ ശത്രുവാണെന്ന് വിശ്വസിച്ചിരുന്നവർ കേവലം 2% മാത്രമായിരുന്നെങ്കിൽ പിന്നീട് പ്രചരണ പരിപാടികളിലൂടെ അത് 70% ആക്കി ഉയർത്താൻ അമേരിക്കൻ ഭരണകൂടത്തിനു കഴിഞ്ഞു.മയക്കുമരുന്ന് ഉപയോഗിക്കുന്നതും,കൈവശം വെക്കുന്നതും,വിൽക്കുന്നതും,കടത്തുന്നതും എല്ലാം കുറ്റകരമാക്കുന്ന നിയമങ്ങളുടെ നിർമാണമായിരുന്നു അടുത്ത ഘട്ടം.മയക്കുമരുന്നിന്റെ ഉപയോഗത്തെ ക്രിമിനൽവൽക്കരിക്കുന്ന നടപടികൾ അവിടെ നിന്നാണ് ആരംഭിക്കുന്നത്.ഈ നിയമങ്ങൾ നടപ്പിലാക്കുന്നതിനു പോലീസിനു വിപുലമായ അധികാരങ്ങളും നൽകപ്പെട്ടു.

     എന്നാൽ മയക്കുമരുന്നിനെതിരായ യുദ്ധത്തിന്റെ യഥാർത്ഥ ലക്ഷ്യം മറ്റു ചിലതായിരുന്നു.അമേരിക്കൻ ഭരണകൂടം ആഭ്യന്തരമായി വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു 60കൾ.വിയറ്റ്നാം യുദ്ധം അമേരിക്കകത്തു വലിയ ബഹുജനരോഷമാണ്‌ ഉയർത്തിവിട്ടത്.രൂക്ഷമായി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി.വർണ്ണ വിവേചനത്തിനെതിരെ ഉയർന്നു വരുന്ന ഉശിരൻ പോരാട്ടങ്ങൾ,സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്ന സ്വീകാര്യത എന്നിവയെല്ലാം വലിയ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരുന്ന ഒരു സാഹചര്യത്തെയാണ് അമേരിക്കൻ ഭരണകൂടം നേരിട്ടത്.വിയറ്റ്നാം യുദ്ധത്തിൽ നേരിട്ട പരാജയം ഭരണകൂടത്തിന്റെ പ്രതിച്ഛായ തകർത്തിരുന്നു.ഇത് പരിഹരിക്കുന്നതിനും രാഷ്ട്രീയമായി ഉയരുന്ന വെല്ലുവിളികളെ നേരിടാനും പുതിയ പദ്ധതികൾ ആവശ്യമായിരുന്നു.മയക്കുമരുന്ന് അതിനു സഹായകമായ  കരുവായി  മാറുകയായിരുന്നു.           
             
      1971 ൽ ആരംഭിച്ച ഈ യുദ്ധം ഇന്നും തുടരുകയാണ്.43 വർഷം പിന്നിടുമ്പോൾ മയക്കുമരുന്ന് യുദ്ധം കടുത്ത പ്രത്യാഘാതങ്ങളാണു വരുത്തി വച്ചതെന്ന് കൂടുതൽ കൂടുതൽ തിരിച്ചറിയപ്പെടുകയാണ്. മയക്കുമരുന്നിനെതിരായ നയത്തിൽ മാറ്റം വേണമെന്ന ആവശ്യത്തിനു ഇന്ന് അമേരിക്കൻ ഭരണകൂടത്തിനകത്ത് പോലും പിന്തുണ കിട്ടുന്നുണ്ട്. തുടക്കം മുതൽ തന്നെ മയക്കുമരുന്ന് ഉപയോഗത്തെ ക്രിമിനൽവൽക്കരിച്ചു കൊണ്ട് ഈ പ്രശ്നത്തെ നേരിടാനാണ് അമേരിക്കൻ ഭരണകൂടം ശ്രമിച്ചത്.മയക്കുമരുന്നിന്റെ പേരിലുള്ള അറസ്റ്റുകളും,റെയ്‌ഡുകളും വ്യാപകമായി.പൊതു സമൂഹത്തിൽ പോലീസിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നതിലും,ഭരണകൂടത്തിന്റെ സൈനികവൽക്കരണത്തിലുമാണ് ഇത് എത്തിച്ചത്.കടുത്ത വർണ്ണ വിവേചനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മഹാഭൂരിപക്ഷവും ആഫ്രോ-അമേരിക്കൻ വംശജരായിരുന്നു.ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു.വെള്ളക്കാരിൽ ലഹരി ഉപയോഗം കുറവായത് കൊണ്ടല്ല വർണവിവേചനം തന്നെയാണ് ആഫ്രോ-അമേരിക്കൻ വംശജരെ തടവിലിടാൻ കാരണമെന്നും വാസ്തവത്തിൽ വെള്ളക്കാർക്കിടയിൽ ആഫ്രോ-അമേരിക്കൻ വംശജരെക്കാൾ ലഹരി ഉപയോഗം കൂടുതലാണെന്നും അമേരിക്കൻ സിവിൽ ലിബർട്ടിസ് യുണിയൻ പറയുന്നത്.വിമത രാഷ്ട്രീയ പ്രസ്ഥാനങ്ങളും,യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങളും,പൗരാവകാശ പ്രസ്ഥാനങ്ങളും ആണ് ഈ യുദ്ധത്തിലെ ആദ്യ ഇരകളായി തീർന്നത്.മയക്കുമരുന്ന് വേട്ടയുടെ മറവിൽ നൽകിയ അമിതാധികാരങ്ങൾ ഉപയോഗിച്ച് ഇത്തരം ഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരെ അന്യായമായി തടവിൽ വെക്കുന്നതും മറ്റും വ്യാപകമായി. ഇപ്പോഴും അമേരിക്കയിൽ മയക്കുമരുന്ന് വേട്ടയുടെ പേരിൽ വ്യാപകമായ അറെസ്റ്റുകൾ നടക്കുന്നുണ്ട്.2008 ലെ വാഷിംഗ്ട്ടണ്‍ പോസ്റ്റ്‌ റിപ്പോർട്ട് ചെയ്തത് പ്രതിവർഷം 1.5 മില്ല്യണ്‍ അമേരിക്കകാർ മയക്കുമരുന്ന് ഉപയോഗത്തിന് തടവിലാക്കപ്പെടുന്നു എന്നാണ്.കഴിഞ്ഞ 40 വർഷത്തിനിടക്ക് ഒരു ട്രില്ല്യണ്‍ ഡോളർ ചെലവഴിച്ചിട്ടും മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാൻ കഴിഞ്ഞില്ല എന്ന് അമേരിക്കൻ സിവിൽ ലിബർറ്റിസ് യൂണിയൻ വെളിപ്പെടുത്തുന്നു.    
                              
       അമേരിക്കകത്ത് മാത്രമല്ല മധ്യ-തെക്കേ അമേരിക്കയിലെ രാഷ്ട്രങ്ങളിൽ അമേരിക്കയുടെ സാമ്രാജ്യത്വ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള മറയായും മയക്കുമരുന്നിനെതിരായ യുദ്ധം ഉപയോഗിക്കപ്പെട്ടു.1969 ൽ ഓപ്പറേഷൻ ഇന്റർസെപ്റ്റ് എന്ന പേരിൽ മെക്സിക്കോയിലും,1989 ൽ ഓപ്പറേഷൻ  ജസ്റ്റ് കോസ്,ഓപ്പറേഷൻ നിഫ്റ്റി പാക്കേജ് എന്നിവയിലൂടെ പനാമയിലും,പ്ലാൻ കൊളംബിയ എന്ന പേരിൽ കൊളംബിയയിലും,മെരിഡ ഇനിഷിയെറ്റിവ് എന്ന പദ്ധതിയിലൂടെ മെക്സിക്കോയിലും മധ്യ-തെക്കേ അമേരിക്കൻ രാഷ്ട്രങ്ങളിലും സൈനികമായി ഇടപെടുന്നതിനു അമേരിക്ക മയക്കുമരുന്നിനെതിരായ യുദ്ധം ഉപയോഗിക്കുകയുണ്ടായി.2012 ൽ ഹോണ്ടുറാസിൽ നടന്ന സൈനിക അട്ടിമറിയിൽ അമേരിക്കക്ക് നല്ല പങ്കുണ്ടായിരുന്നു. 

       അമേരിക്കയുടെ ഇത്തരം പ്രവർത്തികൾക്ക്  ന്യായീകരണം ഉണ്ടാക്കുന്നതിനായി മയക്കുമരുന്നിനെതിരെ അന്താരാഷ്‌ട്ര സമൂഹത്തെ ഒന്നടങ്കം അണിനിരത്താൻ യു.എസ് ശ്രമിച്ചിരുന്നു.ഇതിന്റെ ഭാഗമായി  മയക്കുമരുന്ന് ഉപയോഗത്തെ ക്രിമിനലൈസ് ചെയ്യുന്ന  തരത്തിലുള്ള നിയമനിർമ്മാണങ്ങൾ മിക്ക രാഷ്ട്രങ്ങളിലും നിലവിൽ വന്നു.ലോകവ്യാപകമായി പടർന്നു കിടക്കുന്ന മയക്കുമരുന്ന് ശൃംഖലയെ തകർക്കാനെന്ന പേരിൽ വിവിധ രാഷ്ട്രങ്ങളിലെ കുറ്റാന്വേഷണ എജെൻസികൾ ഉൾപ്പെടുന്ന നെറ്റ് വർക്ക് രൂപം കൊണ്ടു.ഒരർത്ഥത്തിൽ ഇന്ന് കാണുന്ന ഭീകരതക്കെതിരായ ആഗോള യുദ്ധത്തിന്റെ പൂർവ്വ രൂപമായിരുന്നു മയക്കുമരുന്നിനെതിരായ യുദ്ധം.



1961 ലെ united nations single convention on narcotic drugs,1971 ലെ u.n. convention on psychotropic substances എന്നിവയിലും ഇന്ത്യ അംഗമായിരുന്നു. ഇതിനെ തുടർന്നാണ്‌ 1985 ലെ narcotic drugs and psychotropic substances act ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്നത്.ക്രിമിനൽ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമായി 180 ദിവസം നീളുന്ന വിചാരണ തടവും,ജാമ്യം ലഭിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളും ഈ നിയമത്തിന്റെ പ്രത്യേകതകളാണ്.എന്നാൽ കർശനമായ നിയമം ഉണ്ടായിട്ടും ലഹരി ഉപയോഗം കുറയ്ക്കുന്നതിൽ നമ്മുടെ സർക്കാരുകൾ നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു. സർക്കാരിന്റെ പരാജയം കേവലം ഇച്ഛാശക്തി ഇല്ലായ്മയുടെ പരാജയമല്ല.മറിച്ച് ലോകത്തെമ്പാടും മയക്കുമരുന്നിനെതിരായ യുദ്ധം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.2011 ലെ ഗ്ലോബൽ കമ്മിഷൻ ഓണ്‍ ഡ്രഗ് പോളിസി യുടെ റിപ്പോർട്ടിൽ മയക്കുമരുന്നിനെതിരായ യുദ്ധം പരാജയമാണെന്നും മയക്കുമരുന്നിനെതിരായ നയങ്ങളിൽ അടിയന്തിര മാറ്റം ആവശ്യമാണെന്നും പ്രഖ്യാപിക്കുകയുണ്ടായി.മുൻ യു.എൻ.സെക്രടറി ജനറൽ കോഫി അന്നൻ,ഗ്രീസ് പ്രധാനമന്ത്രി ജോർജ്ജ് പപ്പെന്ദ്രിയൊ,പ്രശസ്ത സാഹിത്യകാരാൻ മാരിയോ വർഗ്ഗാസ് യോസ,മുൻ  യു.എസ്.സ്റ്റേറ്റ് സെക്രടറി ജോർജ്ജ് പി.ഷൂൾസ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കന്മാരും അടങ്ങിയ കമ്മിഷനാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത് എന്ന് കൂടി ഓർക്കണം.(മയക്കുമരുന്ന് യുദ്ധം പരാജയമാണെന്നും മാറ്റം വേണമെന്നും ഇപ്പോൾ മുറവിളി ഉയരുന്നതും അന്താരാഷ്‌ട്ര സമൂഹം അതിനനുകൂലമായി ചിന്തിക്കുന്നതിനും കാരണങ്ങൾ പലതാണെങ്കിലും രണ്ടെണ്ണം പ്രധാനമാണ്.1) മയക്കുമരുന്ന് യുദ്ധം  മറയായി നടത്തിയിരുന്ന സാമ്രാജ്യത്വ താല്പര്യ സംരക്ഷണത്തിനു ഭീകരതക്കെതിരായ  യുദ്ധം എന്ന കൂടുതൽ പ്രഹര ശേഷിയുള്ള സാധ്യത വികസിച്ചു വന്നിരിക്കുന്നു. 2) മയക്കുമരുന്ന് യുദ്ധത്തിനു വേണ്ടി വന്ന ചിലവും അതിന്റെ ഫലങ്ങളും നോക്കുമ്പോൾ മയക്കുമരുന്ന് യുദ്ധം ലാഭകരമല്ല.) മാത്രവുമല്ല ഇപ്പോൾ നിലവിലുള്ള നിരോധിത മരുന്നുകളുടെ പട്ടിക 50 വർഷം മുൻപ്  മതിയായ ശാസ്ത്രീയ അറിവുകളുടെ അഭാവത്തിൽ തയ്യാറാക്കിയതാണെന്നും പുതിയ അറിവുകളുടെ അടിസ്ഥാനത്തിൽ  കഞ്ചാവും(cannabis) കൊക്ക (coca) ചെടിയും ഈ പട്ടികയിൽ തെറ്റായി ഉൾപ്പെടുത്തപ്പെട്ടതായാണ് കാണുന്നതെന്നും ഇത് പരിശോധിക്കപ്പെടണമെന്നു കൂടി ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.അന്താരാഷ്‌ട്ര തലത്തിൽ തന്നെ ലഹരി ഉപയോഗത്തെ ഡിക്രിമിനലൈസ് ചെയ്യാനുള്ള നീക്കം ശക്തി പ്രാപിച്ചു വരുമ്പോഴാണ് മാതൃഭൂമി ലേഖകൻ കഞ്ചാവ് നിയമവിധേയമാക്കാനുള്ള പ്രചരണം സോഷ്യൽ  നെറ്റ് വർക്കിംഗ് സൈറ്റുകളിൽ നടക്കുന്നത് വലിയ കുറ്റകൃത്യമായും മാഫിയാ പ്രവർത്തനമായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
കേരളത്തിൽ ഇപ്പോൾ പോലീസ് , കഞ്ചാവിനെതിരെ ബോബ് മർലിയെ മുൻനിർത്തി പ്രചരണം അഴിച്ചു വിടുമ്പോൾ നമുക്ക് യു.എസ്സിൽ നടപ്പാക്കിയ മയക്കുമരുന്ന്  യുദ്ധത്തിൽ നിന്നും ചില സമാന്തരങ്ങൾ വായിച്ചെടുക്കാനാവും എന്നതുകൊണ്ടാണ് ഇത്രയും സൂചിപ്പിച്ചത്.നവലിബറൽ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പിനെ തുടർന്ന് ഇന്ന് നമ്മുടെ സമൂഹവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്(കെ.എം.മാണിയുടെ ഭാഷയിൽ സാമ്പത്തിക ഞെരുക്കം) കടന്നു പോകുന്നത്.കേവലം സാമ്പത്തിക തലത്തിൽ മാത്രമല്ല നമ്മുടെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രതിസന്ധി ആഴത്തിലായി തീർന്നിട്ടുണ്ട്.ജനങ്ങളിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട വ്യവസ്ഥാപിത രാഷ്ട്രീയം,നവലിബറൽ സാമ്പത്തിക അജണ്ടയുടെ നടത്തിപ്പ് തകർത്തുകൊണ്ടിരിക്കുന്ന തൊഴിൽ മേഖല , അനുദിനം തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന കാർഷിക മേഖല , സൂക്ഷ്മവും സ്ഥൂലവുമായ അനീതികൾ പെരുകിക്കൊണ്ടിരിക്കുന്ന സാമൂഹിക ജീവിതം ,രൂക്ഷമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ , അത്യധികം കച്ചവടവൽക്കരിക്കപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ , ജനങ്ങളെ കുടിയോഴിപ്പിച്ചുകൊണ്ടുള്ള വൻകിട വികസന പദ്ധതികൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ , ഭൂമിക്കു വേണ്ടിയുള്ള സമരങ്ങൾ , ജീവനോപാധികളും കിടപ്പാടവും പിടിച്ചെടുത്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നാടുവാഴിത്ത സ്വഭാവമുള്ള ബാങ്കിംഗ് മേഖല , വ്യാപകമാവുന്ന ബ്ലേഡ് പലിശ , എന്നിങ്ങനെ മലയാളിയുടെ സാമൂഹ്യ-സ്വകാര്യ ജീവിതം നാൾക്കുനാൾ സംഘർഷഭരിതമായിക്കൊണ്ടിരിക്കുകയാണ്.എന്നാൽ നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയമാവട്ടെ ഈ പ്രശ്നങ്ങളിൽ നിന്നെല്ലാമകന്ന് കക്ഷിരാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ അവസ്ഥയിലേയ്ക്കെത്തി  നില്ക്കുകയാണ്.ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള യാതൊരു താല്പര്യവും ഇല്ലാത്ത വിധം വ്യവസ്ഥാപിത രാഷ്ട്രീയം അധ:പതിച്ചു കഴിഞ്ഞിരിക്കുന്നു. 


ഈ സാഹചര്യത്തിൽ നവലിബറൽ സാമ്പത്തിക അജണ്ട വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെ ആശ്രയിച്ചുകൊണ്ട് നടപ്പിലാക്കാൻ കഴിയുകല്ല.എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങൾക്ക് ജനകീയമുഖം നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത് ഈ ദൗർബല്ല്യം പരിഹരിക്കുന്നതിന് കൂടി ഉദ്ദേശിച്ചുള്ളതാണ്.ജനമൈത്രി പോലീസിംഗ് , ഹെൽമെറ്റ്‌ വേട്ടയ്ക്കിറങ്ങുന്ന ഋഷിരാജ് സിങ്ങും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയും എല്ലാം ഈ ജനകീയ മുഖം നൽകൽ പ്രക്രിയയുടെ ഭാഗമാണ്.പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ജനകീയ മുഖം നല്കാൻ വേണ്ടിയാണ് ജനമൈത്രി പോലീസ് പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് , മയക്കുമരുന്ന് വിരുദ്ധ പ്രചരണം , ട്രാഫിക് ബോധവല്ക്കരണം , അയൽക്കാരെ അറിയൽ , ബീറ്റ് പോലീസിന്റെ ഗൃഹ സന്ദർശനം , പോലീസ് അദാലത്ത് തുടങ്ങിയ ഒട്ടനവധി പരിപാടികൾ നടപ്പിലാക്കപ്പെടുന്നത്.നമ്മുടെ സമൂഹത്തിൽ പോലീസിന്റെ സാന്നിധ്യം ശക്തമാവുന്നു എന്നതാണ് ഇതിന്റെ ഒരു മറുവശം.ഈ പ്രതിച്ഛായാ നിർമ്മാണ പ്രക്രിയയുടെ ഭാഗമാണ് ഇപ്പോൾ ബോബ് മാർലിയെ മുൻ നിർത്തി കഞ്ചാവിനെതിരെ വന്നിട്ടുള്ള വാർത്തകൾ.ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.അന്തർ സംസ്ഥാന തൊഴിലാളികൾക്കെതിരെ ഉയരുന്ന പ്രചാരണ കോലാഹലങ്ങളും ഇതേ പ്രതിച്ഛായാ നിർമ്മാണത്തിന്റെ ഭാഗമാണ് .ദളിത്‌ തീവ്രവാദം , മാവോയിസ്റ്റ് തീവ്രവാദം , മുസ്ലിം ഭീകരപ്രവർത്തനം തുടങ്ങിയവയും ഇതേ പ്രതിച്ഛായാ നിർമ്മാണത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്താറുണ്ട്.ജനങ്ങളിൽ ഭീതി പടർത്തി പോലീസിന്റെയും അതുവഴി ഭരണകൂടത്തിന്റെയും അധികാരങ്ങൾ സംരക്ഷിച്ച് ഉറപ്പിക്കുന്നതിന് ഇത്തരം ക്യാംപയിനുകൾ സഹായകമായതായി ആഗോളതലത്തിൽ തന്നെയുള്ള നിരവധി അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്.ഇപ്പോൾ നമ്മുടെ പോലീസ് കേവലം ക്രമസമാധാന പാലകരല്ല.മറിച്ച് ഭരണകൂട പ്രത്യയശാസ്ത്രത്തിനു കീഴിൽ വലിയ തോതിൽ ജനങ്ങളെ അണിനിരത്താൻ ഉത്തരവാദിത്വമുള്ള സംഘടിത ശക്തി കൂടിയാണ്.


പക്ഷേ എന്തുകൊണ്ട് ബോബ് മാർലി? ബോബ് മാർലിയെ കഞ്ചാവിന്റെ കേരളത്തിലെ ബ്രാൻഡ് അംബാസ്സഡറായി ലേബൽ ചെയ്യാനുള്ള കാരണവും ഇത് തന്നെയാണ്.ബോബ് മാർലിയുടെ സംഗീതത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകൾ നമ്മുടെ നാട്ടിലുണ്ട്.1945 ൽ ജനിച്ച് 1981 ൽ മരിച്ച ബോബ് മാർലിയുടെ സംഗീതം കേരളത്തിലെത്തിയത് ഈ അടുത്ത കാലത്തൊന്നുമല്ല.കേരളത്തിൽ ഇപ്രകാരം ആഘോഷിക്കപ്പെടുന്ന ഏക ബിംബവുമല്ല ബോബ് മാർലി.ചുണ്ടിലെരിയുന്ന ചുരുട്ടുമായി നിൽക്കുന്ന ചെഗുവേരയുടെ പടമുള്ള വസ്ത്രങ്ങളും ഫ്ലക്സ് ബോർഡുകളും തൂവാലകലും സ്റ്റിക്കറുകളും എല്ലാം നമ്മുടെ നാട്ടിൽ സുലഭമാണ്. പക്ഷെ ബോബ് മാർലി കേരളത്തിൽ ആഘോഷിക്കപ്പെടുന്നത് ഏതെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധാനമായല്ല എന്നതാണ് ചെഗുവെരയിൽ നിന്നുള്ള വ്യത്യാസം.വിമത രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാർശ്വവൽകൃത സാമൂഹിക വിഭാഗങ്ങളുമാണ് ഇന്ന് പ്രധാനമായും കേരളത്തിൽ ബോബ് മാർലിയുടെ സംഗീതത്തെ ഉയർത്തി പ്പിടിക്കുന്നത്.അതുകൊണ്ട് തന്നെയാണ് ബോബ് മാർലി ഭരണകൂടത്തിനു ബ്രാൻഡ് ചെയ്യപ്പെടാവുന്ന ഒരു ഐക്കണ്‍ ആയി മാറുന്നത്.

ലഹരി മരുന്നുകളുടെ ഉപയോഗത്തിന്റെ വ്യാപനം ഒരു കേവലം ക്രമസമാധാനപ്രശ്നം മാത്രമായി കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നല്ല.സാമൂഹ്യ ജീവിതത്തിന്റെ ജീർണ്ണത , അന്യവൽക്കരണം തുടങ്ങിയ ഒട്ടനവധി കാരണങ്ങൾ അതിനുണ്ട്.ഒരു പോലീസ് നടപടിയിലൂടെ മാത്രം പരിഹരിക്കാവുന്ന പ്രശ്നവുമല്ല അത്.പക്ഷേ അത് പരിഹരിക്കാൻ കഴിയുന്ന തരത്തിലുള്ള നയങ്ങൾ ആവിഷ്കരിക്കാൻ നമ്മുടെ സർക്കാർ തയ്യാറുമല്ല.

കേരളപോലീസും മാധ്യമങ്ങളും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ലേബലിങ്ങിനു ബോബ് മാർലി എന്നേ തന്റെ പാട്ടിലൂടെ ഉത്തരം നല്കിയിരിക്കുന്നു.

"വിധിക്കരുത്
നിങ്ങൾ സ്വയം വിധിക്കുന്നതിനു മുൻപ്
വിധിക്കരുത്
വിധിക്ക് നിങ്ങൾ തയ്യാറല്ലെങ്കിൽ."

Followers