Thursday, November 19, 2015

ചുംബന സമരം മുന്നോട്ട് പോകും, കാരണം സാമൂഹ്യ വികാസത്തിന്റെ, ജനാധിപത്യവൽക്കരണത്തിന്റെ വിശാല താൽപര്യങ്ങളിൽ ആണ് അത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്



തുഷാർ നിർമൽ സാരഥി 

ചുംബനസമരത്തിന്റെ വക്താവായി കൊണ്ടാടപ്പെട്ട രാഹുൽ പശുപാലൻ ലൈംഗികകുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടു അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ ചുംബനസമരത്തിന്റെ ഉദ്യേശലക്ഷ്യങ്ങളെയും അതിൽ പങ്കാളികളായവരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.എന്തു തന്നെയായാലും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ചുംബനസമരം.അതിന്റെ വക്താവായി അവതരിപ്പിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്ത ഒരാൾ ആ സമരം ഉയർത്തിയ പുരോഗമനമൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് കൊണ്ട് മാത്രം അതിന്റെ രാഷ്ട്രീയ-സാമൂഹിക പ്രസക്തിയും പ്രാധാന്യവും ഇല്ലാതാകുകയില്ല.
കോഴിക്കോട് ഡൌണ്‍ടൌണ്‍ റസ്റ്റൊറന്റ് അടിച്ചു തകർത്ത യുവമോർച്ചയുടെ സദാചാര പൊലിസിങ്ങ് നടപടിക്കെതിരായ പൊടുന്നനെയുള്ള പ്രതിഷേധം എന്ന നിലക്കാണ് ചുംബനസമരം ആവിഷ്ക്കരിക്കപ്പെടുന്നത്. വ്യവസ്ഥാപിത രീതികളിൽ നിന്നും വ്യത്യസ്തമായ അതിന്റെ സംഘാടനം തുടക്കം മുതൽ തന്നെ ചർച്ചയായിരുന്നു.ഫേസ് ബുക്ക് മുതലായ നവ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടു അയഞ്ഞ രീതിയിലുള്ള ഒരു സംഘാടനമായിരുന്നു 2014 നവംബർ 2 നു നടന്ന ചുംബനസമരത്തിന്റെത്. സവർണ്ണ ഫാസിസ്റ്റുകളും,മത സംഘടനകളും,പുരുഷാധിപത്യബോധം പേറുന്നവരും, പിന്തിരിപ്പൻ മൂല്യങ്ങളുടെ വക്താക്കളും ചുംബനസമരത്തിനെതിരെ അതുകൊണ്ട് തന്നെ ഒന്നിച്ചണിനിരക്കുകയും സമരത്തെ കായികമായി നേരിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സദാചാര പൊലിസിങ്ങിനെതിരെ, സവർണ്ണ ഫാസിസത്തിനെതിരെ, പുരുഷാധിപത്യ മൂല്യങ്ങൾക്കെതിരെ,നമ്മുടെ സവിശേഷ സാമൂഹ്യാവസ്ഥയിൽ ഇതിന്റെയെല്ലാം ആശയാടിത്തറയായ ബ്രാഹ്മണ്യത്തിനും,മതസങ്കുചിതത്വത്തിനും എതിരായ തുറന്ന വെല്ലുവിളിയായി ചുംബന സമരം മാറി എന്നതായിരുന്നു അതിനു കാരണം. ചുംബനസമരത്തിന്റെ ഈ രാഷ്ട്രീയ പ്രസക്തിയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഞങ്ങളുടെ സംഘടനയായ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ഉൾപ്പടെയുള്ള പുരോഗമന സംഘടനകൾ ചേർന്ന് രൂപീകരിച്ച പുരോഗമന ജനാധിപത്യ കൂട്ടായ്മ എന്ന പൊതുവേദി സമരത്തെ പിന്തുണച്ചത്‌.എന്നാൽ ഈ സമരത്തെ പിന്തുണച്ച എല്ലാവരും സമരത്തിന്റെ രാഷ്ട്രീയത്തെ സ്വാംശീകരിച്ചത് വ്യത്യസ്തമായ രീതിയിലാണ്.എന്തായാലും കേരളത്തിലെ പുരോഗമന പക്ഷത്തിന്റെ വലിയ പിന്തുണ ചുംബനസമരത്തിനു ലഭിച്ചു എന്നത് വാസ്തവമാണ്.വിവിധ സംഘടനകളും വ്യക്തികളും വ്യത്യസ്ത രീതിയിൽ സ്വാംശീകരിച്ച ചുംബന സമരത്തിന്റെ രാഷ്ട്രീയത്തിനുള്ള പിന്തുണയായിരുന്നു അത്.അല്ലാതെ ഏതെങ്കിലും വ്യക്തിക്കുള്ള പിന്തുണയായിരുന്നില്ല.അതിന്റെ അടിസ്ഥാനത്തിലാണ് ചെറുപ്പക്കാർ സവർണ്ണ ഫാസിസ്റ്റുകളുടെയും പോലീസിന്റെയും മർദ്ദനങ്ങളെ തെരുവിൽ നേരിട്ടു കൊണ്ട് ചുംബനസമരത്തിൽ പങ്കാളികളായത്. ഇപ്പോൾ രാഹുൽ ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.ഈ കേസ്സിൽ അയാൾ അപരാധിയോ നിരപരാധിയോ ആകാം.എന്ത് തന്നെയായാലും ചുംബനസമരത്തിന്റെ രാഷ്ട്രീയ പ്രസക്തിയും അതുയർത്തിയ പുരോഗമന മൂല്യങ്ങളും മുന്നോട്ടു പോവുക തന്നെ ചെയ്യും കാരണം രാഹുൽ എന്ന വ്യക്തിയുടെ താല്പര്യങ്ങളിൽ അല്ല സാമൂഹ്യ വികാസത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ വിശാല താൽപര്യങ്ങളിൽ ആണ് അത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്‌.


എന്നാൽ ചുംബനസമരത്തെയും അതിന്റെ രാഷ്ട്രീയത്തെയും കൂടുതൽ ദൃഡീകരിക്കുകയും കൂടുതൽ ആഴത്തിലും സമഗ്രതയിലും ഉയർത്തുകയും ചെയ്യുന്നതിനുള്ള രാഷ്ട്രീയമായ കരുത്തോ, ചുംബനസമരത്തെ പിന്തുണച്ച വിവിധ ധാരകളെ ഐക്യപ്പെടുത്തി പുരോഗമന പക്ഷത്തെ ശക്തമാക്കി കൊണ്ട് സാമൂഹ്യ മുന്നേറ്റമാക്കുന്നതിനുള്ള ദീർഘവീക്ഷണമോ സമര സംഘാടകരായ "കിസ്സ്‌ ഓഫ് ലവ്" കൂട്ടായ്മക്ക് ഇല്ലാതെ പോയി എന്ന വിമർശനം ഉന്നയിക്കാതിരിക്കാൻ കഴിയില്ല. ഈ പരിമിതിയാണ് രാഹുൽ പശുപാലൻ ചുംബനസമരത്തിന്റെ ഏക പ്രതിനിധാനമായി ഉയർന്നുവരുന്നതിനു കാരണമായത്. മാവോയിസം ദർശനമായി സ്വീകരിച്ച സംഘടനകളെയും വ്യക്തികളെയും സമരത്തിൽ നിന്ന് അകറ്റാനായി ഭരണകൂടം നടത്തിയ കുപ്രച്ചരണത്തിന്റെ വക്താവായി രംഗത്ത് വന്നതോടെ മാവോയിസ്റ്റ് വിരുദ്ധതയുടെ തിമിരം ബാധിച്ച ലിബറൽ ജനാധിപത്യവാദികൾക്കിടയിൽ രാഹുലിന് ലഭിച്ച സ്വീകാര്യത ചുംബനസമരത്തിന്റെ പ്രതീകമായി അയാൾ ഉറപ്പിക്കപ്പെടുന്നതിനു കാരണമായി. രാഹുലിന്റെ പിന്നീടുള്ള ചില ഫേസ്ബുക്ക് ഇടപെടലുകളിൽ പ്രകടമായ സ്ത്രീവിരുദ്ധതയും പിന്തിരിപ്പൻമൂല്യങ്ങളും കടന്നുവരികയും ചർച്ചയാവുകയും ചെയ്തപ്പോൾ പോലും അതിൽ യാതൊരു നിലപാടും സ്വീകരിക്കാത്ത വിധം കിസ്സ്‌ ഓഫ് ലവ് കൂട്ടായ്മ ചുരുങ്ങി പോവുകയും ചെയ്തു. രാഹുൽ ഇപ്പോഴത്തെ കേസ്സിൽ ശിക്ഷിക്കപ്പെടുകയാണെങ്കിലും വിട്ടയക്കപ്പെടുകയാണെങ്കിലും കേരളത്തിലെ ലിബറൽ ജനാധിപത്യവാദികൾ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞെ തീരു എന്ത് കൊണ്ടാണ് ചുംബനസമരം പോലെ ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്ന സാമൂഹ്യ പ്രസ്ഥാനങ്ങൾ ജനാധിപത്യ വിരുദ്ധമായി വ്യക്തികളിൽ കേന്ദ്രീകരിക്കപ്പെടുന്നത് ? കിസ്സ്‌ ഓഫ് ലവ് ഉൾപ്പടെയുള്ള എല്ലാ സമര കൂട്ടായ്മകളും ഗൗരവമായി ഈ പ്രശ്നം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

No comments:

Followers